ഖത്തറിൽ തടവിലുള്ള എട്ട് ഇന്ത്യൻ ‌നാവികരുടെ വധശിക്ഷയിൽ ഇളവ്; തീരുമാനം അപ്പീൽ കോടതിയുടേത്

ഇളവ് കിട്ടിയവരിൽ മലയാളികളുമുണ്ട്. ഖത്തറിലെ അപ്പീൽ കോടതി ശിക്ഷയിൽ ഇളവ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

author-image
Greeshma Rakesh
New Update
ഖത്തറിൽ തടവിലുള്ള  എട്ട്  ഇന്ത്യൻ ‌നാവികരുടെ വധശിക്ഷയിൽ ഇളവ്; തീരുമാനം അപ്പീൽ കോടതിയുടേത്

 

ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയിൽ ഇളവ്.ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്ട്. ഇളവ് കിട്ടിയവരിൽ മലയാളികളുമുണ്ട്. ഖത്തറിലെ അപ്പീൽ കോടതി ശിക്ഷയിൽ ഇളവ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഖത്തറിലെ ഇന്ത്യൻ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും നാവികസേന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കൊപ്പം വ്യാഴാഴ്ച അപ്പീൽ കോടതിയിൽ ഹാജരായി. വിഷയത്തിന്റെ തുടക്കം മുതൽ ഞങ്ങൾ അവർക്കൊപ്പമാണ്.എല്ലാ കോൺസുലർ, നിയമ സഹായങ്ങളും ഞങ്ങൾ തുടർന്നും നൽകും. ഖത്തർ അധികൃതരുമായി വിഷയം ചർച്ച ചെയ്യുന്നത് തുടരും. ഈ കേസിന്റെ നടപടിക്രമങ്ങളുടെ രഹസ്യാത്മക സ്വഭാവം കണക്കിലെടുത്ത് കൂടുതൽ അഭിപ്രായം പറയുന്നത് ഉചിതമല്ല- എംഇഎ പ്രസ്ഥാവനയിൽ അറിയിച്ചു.

കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ ഖത്തർ അറസ്റ്റ് ചെയ്തത്,ഒക്ടോബറിലാണ് ഖത്തർ കോടതി ചാരപ്രവർത്തനം ആരോപിച്ച് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.

തുടർന്ന് ഇന്ത്യ നവംബറിൽ കേസിൽ അപ്പീൽ നൽകുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ കാണുകയും കേസിൽ പൂർണ്ണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.അവരെ മോചിപ്പിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എട്ട് പേർക്കെതിരെ ഈ വർഷം മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് മാർച്ച് 29 നാണ് വിചാരണ ആരംഭിച്ചത്.

 

qatar court 8 ex indian navy officers death sentence