തിരുവനന്തപുരം: ഭീകരവാദിയാണെന്നപോലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത് അമ്മ.വീടിന്റെ നാലു വശവും വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ഭീകരവാദിയാണെന്നപോലെയായിരുന്നു ഇവരുടെ രീതി. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുൽ ഇതുവരെ ചെയ്തിട്ടില്ല. പൊലീസിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് രാഹുൽ തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്നും അമ്മ പ്രതികരിച്ചു.
‘‘രാവിലെ അഞ്ചരയോടെയാണ് പൊലീസ് എത്തിയത്. വീട്ടിന്റെ നാലുവശത്തും ജനലിലും കതകിലും എല്ലാം കൊട്ടി. ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. റബ്ബർ വെട്ടുന്ന പയ്യനാണെന്നാണ് ആദ്യ വിചാരിച്ചത്. അവൻ അങ്ങനെ ചെയ്യാറില്ല. ആറു മണി കഴിഞ്ഞ കതക് തുറക്കുമ്പോൾ ഒരു സംഘം പൊലീസുകാർ വീട്ടു മുറ്റത്ത് നിൽക്കുന്നു. യൂണിഫോമിലും സിവിൽ ഡ്രസിലും ഉള്ളവരും എല്ലാമുണ്ട്. കതക് തുറന്നപ്പോൾ ഒരു വനിതാ പൊലീസ് ഉൾപ്പെടെ കുറച്ചുപേർ അകത്തു കയറി. എന്താ കാര്യം എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. രാഹുൽ ഉണ്ടോന്ന് അവർ ചോദിച്ചപ്പോൾ മുകളിലെ മുറിയിലാണെന്ന് പറഞ്ഞു. കാര്യം ചോദിച്ചിട്ട് ആരും ഒന്നും പറഞ്ഞില്ല.
മുകളിൽ കയറി ചെന്നപ്പോൾ രാഹുലിന്റെ മുറിയുടെ വാതിലിൽ മുട്ടുകയാണ്. രാത്രി ഒരു മണി വരെ അവൻ വായിച്ചൊക്കെ ഇരിക്കുകയായിരുന്നു. ഒൻപതു മണിക്കുശേഷമാണ് കൊല്ലത്തുനിന്ന് എത്തിയത്. രാഹുൽ ഭീകരവാദിയാണെന്ന പോലെയായിരുന്നു ഇവരുടെ രീതി. ഉള്ളിലൊരു വെപ്രാളം തോന്നിയെങ്കിലും പിന്നീട് ധൈര്യം വന്നു. കാരണം രാഹുൽ ആരെയും കൊന്നിട്ടോ ഒന്നും ഒളിച്ചിരിക്കുകയല്ലല്ലോ. ഇവർക്ക് പിടിക്കാനാണെങ്കിൽ ഇന്നലെ കൊല്ലത്തുനിന്നു തന്നെ പിടിക്കാമായിരുന്നു. പൊലീസ് മുൻകൂട്ടി കണ്ട് വീടു വളഞ്ഞ് കൊണ്ടുപോയതാണ്. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും ഇതുവരെ രാഹുൽ ചെയ്തിട്ടില്ല. കന്റോൺമെന്റ് പൊലീസിന്റെ തൊട്ടപ്പുറത്തുള്ള ആശുപത്രിയിലാണ് രാഹുൽ ഒരാഴ്ച കിടന്നത്. എന്തുകൊണ്ടാണ് അവിടെ വന്ന് എടുത്തുകൊണ്ടു പോകാഞ്ഞത്? ഇന്നു പൊലീസ് കാണിച്ച രീതിക്ക് എന്തു നടപടി വേണമെന്ന് രാഹുൽ കൂടി വന്നിട്ട് തീരുമാനിക്കും.’’– രാഹുലിന്റെ അമ്മ പറഞ്ഞു.