കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണത്തിൻ്റെ സംഘം.പ്രതികൾ നിരവധി കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.
സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയിരുന്നു.അതിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു.
9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ പ്രതികളിലൊരാളായ അനുപമയുടെ നോട്ടുബുക്കുകളിൽ സൂക്ഷിച്ചിരുന്നു.നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു.
തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസിന്റെ ആദ്യഘട്ടത്തിൽ ഡി.ഐ.ജി ആർ നിശാന്തിനിക്കായിരുന്നു അന്വേഷണ ചുമതല. പിന്നീട് ഒരു അടിയന്തിര സാഹചര്യമുണ്ടായതിനാൽ ഡി.ഐ.ജി പോസ്റ്റിലുള്ള ഒരാളുടെ നേതൃത്വത്തിൽ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗത്തെയും ഉൾപ്പെടുത്തി കൊണ്ട് ഒരു അന്വേഷണത്തിലേക്ക് പോവുകയായിരുന്നു.തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.