സർക്കാരില്ലാതെ നാല് വർഷങ്ങൾ; ജമ്മു - കശ്മീരിൽ തിരഞ്ഞെടുപ്പ് വൈകുന്നതിൽ പ്രതികരിച്ച് നേതാക്കൾ

ബിജെപിയുടെ തോൽവി ഭയമാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമെന്നാണ് ഒമർ അബ്ദുള്ളയുടെ ആരോപണം. അടുത്തിടെ ലഡാക് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻതോൽവി നേരിട്ടിരുന്നു. ഇതൊക്കെയാണ് തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് ഇയരുന്ന ആക്ഷേപം

author-image
Greeshma Rakesh
New Update
സർക്കാരില്ലാതെ നാല് വർഷങ്ങൾ; ജമ്മു - കശ്മീരിൽ തിരഞ്ഞെടുപ്പ് വൈകുന്നതിൽ പ്രതികരിച്ച് നേതാക്കൾ

ഡൽഹി: രാജ്യം പൊതു തിരിഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ സ്വതന്ത്യ സര്‍ക്കാരില്ലാതെ തുടരുകയാണ് ജമ്മു കശ്മീര്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ എന്തുകൊണ്ട് കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യവുമായി പല നേതാക്കളും രംഗത്തുവന്നിരിക്കുകയാണ്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയാണ് ഈ വിഷയത്തില്‍ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ പോലെ കശ്മീരിലെ ജനങ്ങൾക്കും തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിന് ഇലക്ഷൻ കമ്മീഷൻ മറുപടി നൽകണമെന്ന് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

ഇനിയും ഇക്കാര്യത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കാതെ വന്നാൽ ജനാധിപത്യ അവകാശങ്ങൾ നിറവേറ്റാൻ ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യേണ്ട സ്ഥിതിയാണെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.മാത്രമല്ല ബിജെപിയുടെ തോൽവി ഭയമാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമെന്നാണ് ഒമർ അബ്ദുള്ളയുടെ ആരോപണം.

അടുത്തിടെ ലഡാക് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻതോൽവി നേരിട്ടിരുന്നു. ഇതൊക്കെയാണ് തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് ഇയരുന്ന ആക്ഷേപം.എന്നാൽ ജമ്മു - കശ്മീർ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലും ഇക്കാര്യം കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതോടെ കശ്മീർ താഴ്വര ശാന്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും വാദം.

എപ്പോൾ വേണമെങ്കിലും ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നുമാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി, തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രം അറിയിച്ചത്.

 

2018 ൽ അധികാരത്തിൽ വന്ന 2 വർഷവും 77 ദിവസവും മാത്രം ആയുസുണ്ടായിരുന്ന മെഹ്ബൂബ മുഫ്‌തി നേതൃത്വം നൽകിയ പിഡിപി-ബിജെപി സർക്കാരാണ് അവസാനമായി ജമ്മു കാശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ. ഈ സർക്കാരിനെ പിരിച്ചുവിട്ടാണ് 2019 ഓഗസ്റ്റ് 6ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്.

പിന്നീട് കാശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർ ഭരണമാണ്. പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് 18 മാസം കാശ്മീരിൽ ഇന്റർനെറ്റ് ഇല്ലായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇന്റർനെറ്റ് പുനഃസ്ഥാപിക്കപ്പെടുന്നത്.മാത്രമല്ല നിരവധി രാഷ്ട്രീയ നേതാക്കൾ മാസങ്ങളോളം വീട്ടുതടങ്കലിലും, ജയിലിലും കിടക്കേണ്ടി വന്നിരുന്നു.

അതെസമയം അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്.

മധ്യപ്രദേശില്‍ നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3 നാണ് വോട്ടെണ്ണല്‍. രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ചത്തീസ്ഗഢ് 90, മിസോറാം 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ 7.8 കോടി വനിതാ വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരുമുണ്ട്.

 

BJP assembly election omar abdullah jammu and kashmir election commission