ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസം ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.
ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെ ചൊവ്വാഴാചയാണ് ഇരുവരും അറസ്റ്റിലായത്.ചൊവ്വാഴ്ച പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. തുടർന്ന് ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു.
മാധ്യമപ്രവർത്തകരായ ഉർമിലേഷ്, പരഞ്ജോയ് ഗുഹ താക്കുർത്ത, അബിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്പെഷൽ സെൽ ഓഫിസിൽ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ഇന്ത്യയിൽ ചൈന അനുകൂല പ്രചാരണത്തിനായി യുഎസ് ശതകോടീശ്വരനായ നെവിൽ റോയ് സിംഗാമിൽ നിന്ന് ന്യൂസ് ക്ലിക്ക് പണം
കൈപ്പറ്റിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.