സിഎഎക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്; നിയമപോരാട്ടത്തിന് കേരളവും,കേന്ദ്ര നടപടിക്കതിരെ രാജ്യവ്യാപക പ്രതിഷേധം

സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജി ഫയൽ ചൊവ്വാഴ്ച തന്നെ ഫയൽ ചെയ്യുമെന്നാണ് വിവരം

author-image
Greeshma Rakesh
New Update
സിഎഎക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്; നിയമപോരാട്ടത്തിന് കേരളവും,കേന്ദ്ര നടപടിക്കതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജി ഫയൽ ചൊവ്വാഴ്ച തന്നെ ഫയൽ ചെയ്യുമെന്നാണ് വിവരം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് ലീഗ്.

 

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്.കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അസം,കേരളം, തമിഴ്‌നാട്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ രംഗത്തെത്തി.പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവർത്തിക്കുയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

 

വിജ്ഞാപനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാരും നീക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.ഇതിന്റെ നിയമ സാധ്യതകൾ പരിശോധിക്കുകയാണ് നിലവിൽ സംസ്ഥാനം. ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

അതേസമയം, സിഎഎ വിജ്ഞാപനത്തിന് എതിരെ കടുത്ത സമരവുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് 14 ജില്ലകളിലും മിഡ്‌നൈറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നാണ് വിവരം.

 

അതെസമയം അസമിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വലിയ തോതിൽ പ്രതിഷേധങ്ങളുയർന്ന സംസ്ഥാനമാണ് അസം. സിഎഎ വിജ്ഞാപനത്തിന്റെ കോപ്പികൾ കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

 

വിജ്ഞാപനത്തിന് എതിരെ തമിഴ്‌നാട്ടിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരിന്റെ വിഭജന അജണ്ട നടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ പോലുള്ള ജനാധിപത്യ ശക്തികളുടെ എതിർപ്പിനെ അവഗണിച്ച് എഐഎഡിഎംകെ പോലുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി സിഎഎ പാസാക്കിയതായും സ്റ്റാലിൻ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

 

അതെസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയും രംഗത്തെത്തി.നിയമം അംഗീകരിക്കാനാകില്ലെന്നും ഇത് സാമൂഹിക ഐക്യം തകർക്കുമെന്നും വിജയ് പറഞ്ഞു.

 

മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നത്.തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.പാർട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തിയത്.

 

അതേസമയം, സിഎഎയ്ക്ക് എതിരെ എഐഎഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ചരിത്രപരമായ മണ്ടത്തരമാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി.

 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി സിഎഎ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു.ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങൾ നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പറഞ്ഞു.

 

 

 

Citizenship Amendment Act CAA muslim league dyfi Supreme Court