കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിൽ അന്വേഷണം സംഘം.തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു.സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് അബിഗേലിനെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല.
അബിഗേൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്.അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അബിഗേലിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്.
അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേൽ പൊലീസിനു മൊഴി നൽകി.കുട്ടിയെ തിരികെകിട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.തട്ടിയെടുത്തതിനു പിന്നാലെ അബിഗേലിനു മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു.
ആദ്യം മുതൽ തന്നെ പ്രതികൾ പ്രദേശവാസികൾ തന്നെയാണെന്ന സംശയം പൊലീസിനുണ്ട്. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ പറഞ്ഞതും പ്രതികൾ പ്രദേശവാസികളാകാനുള്ള സാധ്യതയെക്കുറിച്ചാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് മറ്റൊരു നീലക്കാറിലാണ് അബിഗേലിനെ യുവതിയും സംഘവും ബുധനാഴ്ച കൊല്ലം നഗരത്തിലെത്തിച്ചത്.
അതെസമയം നിലവിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബിഗേയലിനെ വ്യാഴാഴ്ച വൈകിട്ടോടെ വീട്ടിലേക്ക് അയയ്ക്കും. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയിൽ ഒപ്പമുണ്ട്.