കളമശേരി സ്ഫോടനകേസ്; ഡൊമിനിക്കിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക്

സ്ഫോടനം നടത്താൻ പ്രതിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. മാത്രമല്ല ഡൊമിനിക്കിനു യാതൊരുവിധ മാനസിക, ശാരീരിക പ്രശ്നങ്ങളും ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്

author-image
Greeshma Rakesh
New Update
കളമശേരി സ്ഫോടനകേസ്; ഡൊമിനിക്കിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക്

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന് മാനസിക, ശാരീരിക പ്രശ്നങ്ങളും ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.പ്രതി ഡൊമിനിക് മാർട്ടിന്റെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അവലോകനം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇനിയും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾക്കു കൂടി സൗകര്യം ഏർപ്പെടുത്തിയുള്ള ചോദ്യംചെയ്യലാകും നടക്കുക.

ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചതിനു പിന്നാലെ പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് അന്വേഷണ സംഘം. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നതുൾപ്പെടെ പരിശോധിക്കും. വാട്സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്.സ്ഫോടനം നടത്താൻ പ്രതിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല.

അതെസമയം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള അപേക്ഷ ബുധനാഴ്ച അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചില്ല. സാക്ഷികളെയടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയ ശേഷമാകും ഇതിനായി കോടതിയെ സമീപിക്കുക.

ബുധനാഴ്ച രാവിലെ പ്രത്യേക അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, അന്വേഷണ സംഘത്തലവൻ സിറ്റി ഡിസിപി എസ്.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേസിൽ പഴുതുകളെല്ലാം അടച്ചുള്ള സമഗ്രമായ അന്വേഷണമാണു നടക്കുന്നതെന്ന് എ.അക്ബർ പറഞ്ഞു. മാത്രമല്ല അന്വേഷസംഘം ബുധനാഴ്ച നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചതായും ഇതേപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

dominic martin forensic examination medical report kalamassery blast case kerala police