സംസ്ഥാന ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു: കെ എന്‍ ബാലഗോപാല്‍

ജിഎസ്ടി വിഹിതത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

author-image
Web Desk
New Update
സംസ്ഥാന ജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ജിഎസ്ടി വിഹിതത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു.

അന്തര്‍ സംസ്ഥാന ചരക്ക്, സേവന നികുതി വിഹിതമായി ആദ്യം ഒരു തുക അനുവദിക്കുകയും പിന്നീടത് ക്രമപ്പെടുത്തുകയുമാണ് സാധാരണ ചെയ്യാറുള്ളത്. ഐജിഎസ്ടി സെറ്റില്‍മെന്റില്‍ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ്. ഐജിഎസ്ടി ബാലന്‍സിലെ കുറവ് നികത്തുന്നതിനായി മുന്‍കൂര്‍ വിഹിതം ക്രമീകരിക്കുന്നതിനാണ് നടപടിയെന്നാണ് ധനവകുപ്പിന് കിട്ടിയ അറിയിപ്പ്. എന്താണ് കാരണമെന്നോ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് തുകയില്‍ വെട്ടിക്കുറവ് വരുത്തിയതെന്നോ വ്യക്തമല്ല. തുക വെട്ടിക്കുറച്ചതിന്റെ അനുപാത കണക്കില്‍ അടക്കം വ്യക്തത ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളത്.

കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഐജിഎസ്ടി സെറ്റില്‍മെന്റുകളുടെ കണക്കുകൂട്ടല്‍ രീതികള്‍ സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വ്യക്തത വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐജിഎസ്ടി സെറ്റില്‍മെന്റില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ വഷളാക്കുന്നതാണെന്നാണ് കേരളം കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നത്.

kerala news k n balagopal Latest News