കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വിസി

ളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലെ ടെക്ക് ഫെസ്റ്റില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍. പ്രോഗ്രാമിന്റെ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Priya
New Update
കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വിസി

 

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലെ ടെക്ക് ഫെസ്റ്റില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍. പ്രോഗ്രാമിന്റെ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പിജി ശങ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരിപാടി ആരംഭിക്കാന്‍ വൈകിയതോടെ കുട്ടികളെ കയറ്റുന്നതിനും താമസമുണ്ടായി. പരിപാടി 7 മണിക്ക് തുടങ്ങുമെന്ന് വന്നതോടെ പുറത്തു നിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിക്കും തിരക്കുമായി.

സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു.

കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ തൈകാട്ടുശ്ശേരി ആല്‍ബിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. 34 പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.

രണ്ടു പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരിച്ച നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായി.

കുസാറ്റിലെ 3 വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ ക്യാമ്പസില്‍ പൊതുദര്‍ശനത്തിനുവെക്കും. ഇന്നലെ രാത്രിയോടെയാണ് മരിച്ച ആല്‍ബിന്‍ ജോസഫിനെ തിരിച്ചറിഞ്ഞ്.

ആസ്റ്റര്‍ മെഡിസിറ്റിയിലുള്ള രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി ഡോ. വീണാ ജോര്‍ജ് പറഞ്ഞു. ശ്വാസം മുട്ടിയാണ് നാലുപേരുടെയും മരണകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

cusat tech fest tragedy