തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു.കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ.
2020ലായിരുന്നു നൗഫൽ-ഷഹാന വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.എന്നാൽ പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മയടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു.
പിന്നീട് അത് പീഡനമായി മാറി.എന്നാൽ നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറയുന്നു.ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.
അതിനിടെ, അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് നൗഫല്‍ എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ ഷഹാന തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോയി.
പിന്നാലെ ഷഹാന മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടത്.