കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു,പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം: മുഖ്യമന്ത്രി

ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തര്‍മന്തറിലെ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

author-image
Greeshma Rakesh
New Update
കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു,പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം: മുഖ്യമന്ത്രി

 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണ് ഡല്‍ഹിയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തര്‍മന്തറിലെ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

 

നമ്മുടെ ഒരുമയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം. അവഗണന നേരിടുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഇന്നലെ കര്‍ണാടകയും ഇന്ന് കേരളവും പ്രതിഷേധിക്കുന്നു. ഇതിനെ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന വിഭജനമായി ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി.യാണ് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നത്.സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു.

 

ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല.സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനുമേല്‍ ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാർ നടത്തുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതിനാല്‍ കേരളത്തെ അവഗണിക്കുന്നു.സംസ്ഥാനത്തെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള ജനതയില്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം 2018-ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്ന് പ്രളയ പാക്കേജുകളൊന്നും കേരളത്തിന് പ്രത്യേകമായി ഏര്‍പ്പെടുത്തിയില്ല. ആ ഘട്ടത്തില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുവരെ പണം പിടിച്ചുപറിച്ചു. പ്രളയഘട്ടത്തില്‍ കേരളത്തിന് സഹായം ലഭ്യമാക്കാന്‍ പല വിദേശരാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അവ സ്വീകരിക്കുന്നതില്‍ നിന്ന് കേരളത്തെ കേന്ദ്രം തടഞ്ഞു.ഇടക്കാല ബജറ്റിലും കേരളത്തോടുള്ള അനീതി പ്രകടമാണ്. എയിംസ്, കെ റെയില്‍, ശബരിപാത തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായി പോലും നടിച്ചില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

bjp government union government cm pinarayi vijayan narendra modi kerala delhi protest