ബിൽക്കീസ് ബാനു കേസ്; കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ

കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്ന് മിതേഷ് ചിമനാൽ ഭട്ട് എന്ന പ്രതി സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നു

author-image
Greeshma Rakesh
New Update
ബിൽക്കീസ് ബാനു കേസ്; കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ.കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്ന് മിതേഷ് ചിമനാൽ ഭട്ട് എന്ന പ്രതി സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നു.ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാൻ നാല് മുതൽ ആറ് ആഴ്ച വരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളും ഹർജി നൽകിയിട്ടുണ്ട്.

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നും അതിനാൽ കീഴടങ്ങാനുള്ള തീയതി നീട്ടണമെന്നുമാണ് കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം. '88 വയസായ പിതാവിനെയും 75 വയസായ മാതാവിനേയും പരിചരിക്കാൻ താൻ മാത്രമേയുള്ളു. പിതാവ് ആസ്തമ മൂലം ബുദ്ധിമുട്ടുകയാണ്.

അദ്ദേഹം ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് കീഴടങ്ങാനുള്ള തീയതി നീട്ടി നൽകണം' - ഹർജിയിൽ ആവശ്യപ്പെട്ടു. ജയിൽ മോചനത്തിന് ശേഷം താൻ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും ഇയ്യാൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.മകന്റെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്താൻ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച നീട്ടണമെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.

സുപ്രീംകോടതി ജസ്റ്റിസ് ബി.വി നാഗരത്നക്ക് മുമ്പാകെയാണ് ഹർജി എത്തിയത്. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കാനിരിക്കെ ഹർജി വേഗം പരിഗണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ നാഗരത്നയോട് അഭ്യർഥിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി രജിസ്റ്ററിക്ക് നാഗരത്ന നിർദേശം നൽകി. വെള്ളിയാഴ്ച തന്നെ ഹരജി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കിയത്.വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികൾ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇവരോട് ജയിലിലെത്തി കീഴടങ്ങാനും കോടതി നിർദേശിച്ചു.

 

Supreme Court bilkis bano case Crime