ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.കഫേയിലേയ്ക്ക് ഒരാൾ ബാഗുമായി വരുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 28-30 വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇയ്യാൾ കണ്ണട ധരിച്ച് മുഖം മറയുന്ന രീതിയിൽ തൊപ്പിവച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.കഫേയിലെത്തിയ ഇയ്യാൾ റവ ഇഡ്ഡലി ഓർഡർ ചെയ്തതായണ് വിവരം. ഭക്ഷണം കഴിച്ച ശേഷം കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയിൽ വച്ച ശേഷം സ്‌ഫോടനം നടക്കുന്നതിന് മുമ്പ് അവിടെ നിന്ന് പോയെന്നാണ് പോലീസ് പറയുന്നത്.പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ഓടെ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്.ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. അതെസമയം സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്‌ഫോടനത്തിന് കാരണമായത് 'ഇമ്പ്രൂവൈസ്ഡ് സ്‌ഫോടകവസ്തു' ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി)ആണ് അന്വേഷണ ചുമതല. ഏറ്റെടുത്തു.തെളിവുകൾ ശേഖരിക്കുന്നതിനും ഉപയോഗിച്ച സ്ഫോടകവസ്തുവിൻ്റെ സ്വഭാവം കണ്ടെത്തുന്നതിനുമായി ഫോറൻസിക് സംഘം നിലവിൽ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്. ശനിയാഴ്ച രാവിലെയും എൻഎസ്ജി കമാൻഡോകളും ബോംബ് സ്ക്വാഡുകളും പ്രദേശത്ത് പരിശോധന തുടരുകയാണ്.