വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്.ലുക്ക് ഔട്ട് നോട്ടാസീലുണ്ടായിരുന്ന മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതിക്രൂര മർദനമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്ത് നഗ്നനാക്കിയുള്ള ആൾക്കൂട്ട വിചാരണയും തുടരെയുള്ള മർദനവും ആരും സഹായത്തിനില്ലാത്തതിന്റെ നിസ്സഹായതയുമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്നു സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറംലോകം അറിയുന്നത്.
ഭക്ഷണവും കുടിവെള്ളവും നൽകാതെ 3 ദിവസം മർദിച്ചു.പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പുറത്ത് പറയാത്തതെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.ഹോസ്റ്റൽ സമാന്തര കോടതിയാണെന്നും കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.