കോട്ടയം: സർക്കാരിന്റെ ആർദ്രം മിഷന്റെ കീഴിൽ സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളുടെയും പ്രവർത്തനം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പദ്ധതിയുടെ ലക്ഷ്യങ്ങൾ സാധാരണക്കാരിൽ എത്തുന്നുവെന്നും, ആശുപത്രികളിലെ സേവന വിതരണം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനുമാണ് ആശുപത്രികൾ സന്ദർശിക്കുന്നത്.
തിങ്കളാഴ്ച എറണാകുളം, കോട്ടയം ജില്ലകളിലെ ആശുപത്രികൾ സന്ദർശിച്ച മന്ത്രി ഈ ആശുപത്രികൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്തി. മാത്രമല്ല സന്ദർശന വേളയിൽ വിവിധ വികസന പദ്ധതികളുടെ പുരോഗതി, സുരക്ഷാ നടപടികൾ, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവയും ചർച്ച ചെയ്തു.
കോട്ടയത്ത് പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം ജനറൽ ആശുപത്രികളിലും കുറവിലങ്ങാട്, പാമ്പാടി താലൂക്ക് ആശുപത്രികളിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്. ഞായറാഴ്ച വൈക്കം താലൂക്ക് ആശുപത്രിയും സന്ദർശിച്ചിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ 129.89 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണ പുരോഗതിയും വിലയിരുത്തി.
അതെസമയം ആർദ്രം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി ചികിത്സയും സർക്കാർ ഉറപ്പാക്കുന്നുണ്ട്. താലൂക്ക് ആശുപത്രികളിൽ എല്ലാ പ്രത്യോക സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നത് സന്ദർശനത്തിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.