കുസാറ്റ് ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും കാരണം 4 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

author-image
Priya
New Update
കുസാറ്റ് ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും കാരണം 4 പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു.

ഇന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെ മൊഴിയെടുക്കും. ഇന്ന് രാവിലെ

ഏഴ് മണിയോടെ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും.ഇന്നലെ വൈകുന്നേരമാണ് സര്‍വ്വകലാശാല കാന്പസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചത്.

അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ടെക്‌ഫെസ്‌റിന്റെ ഭാഗമായി കാമ്പസിന് അകത്തെ ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്.

വൈകുന്നേരം ഏഴേകാലോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയറ്ററിലേക്ക് റോഡരികില്‍ നിന്നവര്‍ മഴ പെയ്തപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

തീയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. 4 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരില്‍ 2 പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലാണുള്ളത്.

cusat accident