തിരുവനന്തപുരം: സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠനം വേണമെന്ന് ബാലാവകാശ കമ്മിഷന്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 4364 മുങ്ങിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതേത്തുടര്‍ന്നാണ് കമ്മിഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. പലയിടങ്ങളിലേയും അടിയൊഴുക്കും കയങ്ങളുമെല്ലാം തിരിച്ചറിയാന്‍ കഴിയാതിരുതന്നാണ് മുങ്ങി മരണങ്ങള്‍ക്ക് കാരണം.
നദി, കുളം, പാറക്കെട്ട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചിരിക്കുന്നത്.നീന്തല്‍ അറിയാത്തവര്‍ വെള്ളത്തില്‍ ഇറങ്ങുന്നതും ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ജല സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വേനല്‍കാലങ്ങളില്‍ മുങ്ങി മരിച്ചവരില്‍ 75 ശതമാനവും വിദ്യാര്‍ത്ഥികളാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിലും നദികളിലുമെല്ലാം കുളിക്കാനിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികളാണ് ഒഴിക്കില്‍ പെട്ടും മറ്റും മരിച്ചത്. ഇതേ തുടര്‍ന്ന് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മരിച്ചവരില്‍ അധികവും 30 വയസ്സിന് താഴെയുള്ളവരാണെന്ന് ഫയര്‍ഫോഴ്സ് നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. 2018 ജനുവരി മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ 16 വരെയുള്ള കണക്ക് പ്രകാരം മൂന്നു പേര്‍ ദിനംപ്രതി മുങ്ങി മരിക്കുന്നുണ്ട്.
538 പേരാണ് ടൂറിസം കേന്ദ്രങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.