ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ബ്രിട്ടീഷ് സേനയുടെ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ മത്സ്യബന്ധന നിരോധിത മേഖലയില്‍ മീന്‍ പിടിക്കുന്നതിനിടെ ബ്രിട്ടീഷ് സേനയുടെ പിടിയിലായ പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇവരെ ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു.

author-image
Web Desk
New Update
ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ബ്രിട്ടീഷ് സേനയുടെ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

തിരുവനന്തപുരം: ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ മത്സ്യബന്ധന നിരോധിത മേഖലയില്‍ മീന്‍ പിടിക്കുന്നതിനിടെ ബ്രിട്ടീഷ് സേനയുടെ പിടിയിലായ പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇവരെ ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. ബോട്ടിന്റെ ഉടമസ്ഥനായ തമിഴ്‌നാട് തൂത്തുര്‍ സ്വദേശി ബോസ്‌കോ ജെറിന്‍ ചാള്‍സും എട്ട് അസാം സ്വദേശികളും ഒരു ജാര്‍ഖണ്ഡ് സ്വദേശിയും ഉള്‍പ്പെട്ട സംഘത്തെയാണ് വിഴിഞ്ഞം തീര സംരക്ഷണ സേന ഏറ്റുവാങ്ങി വിഴിഞ്ഞത്തെത്തിച്ചത്.

കഴിഞ്ഞ മാസം ഇരുപതിന് തൂത്തൂര്‍ തീരത്ത് നിന്നാണ് സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.

പത്ത് ദിവസത്തെ യാത്രക്കൊടുവില്‍ ഈ മാസം ഒന്നിന് ഇവര്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യാ ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചു. വില പിടിപ്പുള്ള മീനുകള്‍ ധാരാളമുള്ള കടല്‍ മേഖലയില്‍ മത്സ്യ ബന്ധനം തുടരുന്നതിനിടെ കഴിഞ്ഞ ആറിന് ആണ് ബ്രിട്ടിഷ് സേന ഇവരെ പിടികൂടിയത്.

ദ്വീപിന് ചുറ്റും ഇരുന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യബന്ധന നിരോധിത മേഖലയാണ്. ഇതറിയാതെയാണ് സംഘം 120 കിലോമീറ്റര്‍വരെ ഉള്ളിലേക്ക് പ്രവേശിച്ചത്. സംഘത്തെ കസ്റ്റഡിയിലെടുത്ത ബ്രിട്ടീഷ് സേന ദ്വീപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ച ഇവരെ തടവില്‍ പാര്‍പ്പിച്ചു. പിന്നാലെ മത്സ്യബന്ധന ബോട്ടിന് 66000 പൗണ്ട് (ഏകദേശം 66 ലക്ഷം രൂപ) പിഴയിട്ടു.

പിഴത്തുക അടക്കുന്നതുവരെ ബോട്ട് പിടിച്ചുവെച്ച സേന മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു. കപ്പലില്‍ ഉള്‍ക്കടലില്‍ എത്തിച്ച ശേഷം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ കപ്പലായായ സി. 427 ഉല്‍ക്കടലില്‍ എത്തി മത്സ്യ തൊഴിലാളികളെ ഏറ്റുവാങ്ങി.

ഞായറാഴിച ഉച്ചക്ക് വിഴിഞ്ഞത്ത് എത്തിച്ച തൊഴിലാളികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഫിഷറീസ് അധികൃതര്‍ക്ക് കൈമാറിയതായി വിഴിഞ്ഞം സ്റ്റേഷന്‍ കമാണ്ടര്‍ കമാണ്ടന്റ് ജി.ശ്രീകുമാര്‍ അറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട് ഫിഷറീസ് അധികൃതര്‍ എത്തി വൈകുന്നേരത്തോടെ സംഘത്തെ ഏറ്റുവാങ്ങി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.

fishermen news update Diego Garcia Latest News