ആനയുടെ റൂട്ട്മാപ്പ് പറയുന്നതല്ല വനംമന്ത്രിയുടെ ജോലി, ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടു: വി മുരളീധരൻ

നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം വനംമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
New Update
ആനയുടെ റൂട്ട്മാപ്പ് പറയുന്നതല്ല വനംമന്ത്രിയുടെ ജോലി, ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടു: വി മുരളീധരൻ

 

തിരുവനന്തപുരം: വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ.വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനം മന്ത്രി പരാജയപ്പെട്ടതായി വി.മുരളീധരൻ പറഞ്ഞു.നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം വനംമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

 

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബവും വനംമന്ത്രിയെ പുറത്താകണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. റോഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നിട്ട് പോലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

 

മോദി വിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാർ ഒരേ സമയം ഡൽഹിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്ന് എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇന്ന് ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമായിരുന്നു. മണ്ഡലത്തിൽ നടക്കുന്നതൊന്നും വയനാട് എം.പിയായ രാഹുൽ അറിഞ്ഞിട്ടില്ലെന്നും വി. മുരളീധരൻ പരിഹസിച്ചു.

 

ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ.കെ.ശശീന്ദ്രൻ ഉന്നയിക്കുന്നത്. മാധ്യമങ്ങളോട് ആനയുടെ റൂട്ട്മാപ്പ് പറയുന്നതല്ല മന്ത്രിയുടെ ജോലിയെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്.

കേന്ദ്രസർക്കാർ വന്യജീവി ആക്രമണം നേരിടാൻ നൽകുന്ന പണം കേരള സർക്കാർ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണം. വൈദ്യുതി വേലി കെട്ടുന്നതിനോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനോ എന്തെങ്കിലും പദ്ധതി നടന്നോ എന്ന് സർക്കാർ വ്യക്തമാക്കണം. പ്രൊജക്ട് എലഫെൻറ് പദ്ധതി എന്തായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

 

AK saseendran v muraleedharan elephant attack Mananthavadi