സ്ഥലമേറ്റെടുക്കല്‍ വൈകുന്നു; സെപ്റ്റംബറോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസന്‍സ് നഷ്ടമാകും

ടെര്‍മിനല്‍ വിപുലീകരണത്തിനും റണ്‍വെ നീളം കൂട്ടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്‍കിയില്ലെങ്കില്‍ അടുത്തവര്‍ഷം സെപ്റ്റംബറോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസന്‍സ് നഷ്ടമാകും.

author-image
Greeshma Rakesh
New Update
 സ്ഥലമേറ്റെടുക്കല്‍ വൈകുന്നു;  സെപ്റ്റംബറോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസന്‍സ് നഷ്ടമാകും

തിരുവനന്തപുരം: ടെര്‍മിനല്‍ വിപുലീകരണത്തിനും റണ്‍വെ നീളം കൂട്ടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്‍കിയില്ലെങ്കില്‍ അടുത്തവര്‍ഷം സെപ്റ്റംബറോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസന്‍സ് നഷ്ടമാകും. ടെര്‍മിനല്‍ വിപുലീകരണത്തിന് 18 ഏക്കറും റണ്‍വെ നീളം കൂട്ടുന്നതിന് 16 ഏക്കറുമാണ് ആവശ്യമായി വരുന്നത്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും നയപരമായ കാര്യങ്ങളാണവ. വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കോഴിക്കോട് വിമാനത്താവളത്തിനും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. സ്ഥലം ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ കോഴിക്കോട് വിമാനത്താവള ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം വന്നതോടെ 12 ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാവുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ആവശ്യം കണ്ടില്ലെന്നു നടിക്കുകയാണ്. കൂടുതല്‍ വിമാനങ്ങള്‍ക്ക് വന്നിറങ്ങുന്നതിനും സര്‍വീസ് നടത്തുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിലെ നിലവിലെ റണ്‍വെ അപര്യാപ്തമാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥലപരിമിതി കൂടുതല്‍ വികസനത്തിനും വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനും തടസ്സമായി.

വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഫയല്‍ നിലവില്‍ ഗതാഗത വകുപ്പിന്റെ പരിഗണനയിലാണെന്നാണ് സൂചന. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനു കീഴിലാണ്. വിമാനത്താവള വിപുലീകരണ തീരുമാനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സര്‍ക്കാര്‍ അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

നിലവില്‍, യാത്രക്കാരുടെ എണ്ണത്തിലും ഫ്‌ളൈറ്റ് ട്രാഫിക്കിലും വിമാനത്താവളം കുതിച്ചുയരുകയാണ്. എന്നിരുന്നാലും, സ്ഥലപരിമിതികള്‍ തുടര്‍ വികസനത്തിന് തടസ്സമാകുന്നു. അതേസമയം, വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആര്‍എ) അംഗീകരിച്ചു കഴിഞ്ഞാല്‍, അന്താരാഷ്ട്ര ടെര്‍മിനലിന് സമീപം 44,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ഈ അധിക സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാല്‍ ശംഖുമുഖത്തിന് സമീപമുള്ള നിലവിലെ ആഭ്യന്തര ടെര്‍മിനല്‍ പൊളിക്കും.

പകരം പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കും. ഈ നിര്‍മാണ സമയത്ത് നിലവിലുള്ള അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.എന്നിരുന്നാലും, റണ്‍വേയുടെ മധ്യഭാഗത്തെക്കാള്‍ എയര്‍പോര്‍ട്ട് കോമ്പൗണ്ട് ഭിത്തിയില്‍ നിന്നുള്ള റണ്‍വേ വിപുലീകരണമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് താത്പര്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഈ സമീപനത്തിന് വിമാനത്താവള കോമ്പൗണ്ടിന് പുറത്ത് റോഡിനും റെയില്‍വേ ലൈനിനുമൊപ്പം ഉള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം റെയില്‍വേ ലൈനിന് സമീപം ഭൂമി ഏറ്റെടുക്കുന്നത് റെയില്‍വേയില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം. ടെര്‍മിനല്‍ വിപുലീകരണത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അധികാരമുണ്ടെന്നും അത് സര്‍ക്കാരില്‍ നിക്ഷിപ്തമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

license thiruvananthapuram airport kerala government