19കാരിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; ശേഷം കഴുത്തറുത്ത് കുളത്തില്‍ തള്ളി, സഹോദരീഭര്‍ത്താവ് കസ്റ്റഡിയില്‍

സുഹൃത്തുക്കളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടര്‍ന്ന് സിരിഷ വീടുവിട്ടിറങ്ങിയതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.

author-image
Greeshma Rakesh
New Update
19കാരിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; ശേഷം കഴുത്തറുത്ത് കുളത്തില്‍ തള്ളി, സഹോദരീഭര്‍ത്താവ് കസ്റ്റഡിയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ജുട്ടു സിരിഷ(19) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല സ്‌ക്രൂഡ്രൈവര്‍ കൊണ്ട് പെണ്‍കുട്ടിയുടെ കണ്ണും കുത്തിപ്പൊട്ടിച്ചിട്ടുണ്ട്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം.

 

കാലാപ്പുര്‍ എന്ന ഗ്രാമത്തിലെ കുളത്തിലാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികാരാബാദിലെ ഒരു സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ സിരിഷ, അമ്മയ്ക്ക് അസുഖം വന്നതിനെ തുടര്‍ന്നു രണ്ടു മാസം മുന്‍പ് പഠനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി മുതല്‍ സിരിഷയെ കാണാതാകുകയായിരുന്നു. വീട്ടുകാരെ അറിയിക്കാതെയാണു സിരിഷ വീടുവിട്ടിറങ്ങിയത്. സിരിഷയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

ഞായറാഴ്ച നാട്ടുകാരാണു കുളത്തിനു സമീപം സിരിഷയുടെ വസ്ത്രങ്ങള്‍ കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കുളത്തില്‍നിന്നു പുറത്തെടുത്തു. മൃതദേഹത്തിന്റെ തലയിലും കൈയിലും കത്തികൊണ്ടുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.

 

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വികാരാബാദ് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിച്ച് സിരിഷയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സിരിഷയുടെ കോള്‍ ഡേറ്റ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

സുഹൃത്തുക്കളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടര്‍ന്ന് സിരിഷ വീടുവിട്ടിറങ്ങിയതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. സഹോദരീഭര്‍ത്താവുമായും വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റിഡിയിലെടുത്തത്.

 

murder Crime News Crime India Telengana