തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ഓൺലൈനായി ചേരും.രാവിലെ ഒമ്പതരക്കാണ് യോഗം.വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട.നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് തീരുമാനം.
തുടർന്ന് ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. ഇവർക്കായി ടൗൺഷിപ്പ് നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാരിന്റെ ലക്ഷ്യം. ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും.
അതേസമയം, ഒൻപതാം ദിവസവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധനയും ഇന്ന് ഉണ്ടാകും.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് തീരുമാനം. വയനാട് ദുരന്തത്തിൽ തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ ഇതുവരെ സംസ്കരിച്ചു.