കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും ആലുവ മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയെത്തുടർന്നാണ് ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്.
അതേസമയം കനത്ത മഴയെത്തുടർന്ന് എറണാകുളത്ത് വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ തിങ്കളാഴ്ച വൈകിട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു.