കൊച്ചി: കാറിൽ ആവേശം മോഡൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജുവിനെതിരെ (സഞ്ജു ടെക്കി– 28) സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ടർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മോട്ടർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
സഞ്ജു നീന്തൽക്കുളം ഒരുക്കിയ വാഹനത്തിന്റെ റജിസ്ടേഷൻ റദ്ദാക്കും, സഞ്ജുവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും, മോട്ടർ വാഹന നിയമത്തിലെ ഏതൊക്കെ വകുപ്പുകളാണ് ലംഘിച്ചത് എന്നതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനം നടത്തിയതിന്റെ ദൃശ്യങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.