തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ടം പൂർത്തീകരണത്തോട് അടുക്കുകയാണെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യർ. മൂന്ന് കിലോ മീറ്ററുള്ള ബ്രേക്ക് വാട്ടർ പ്രധാന ഘടകമാണെന്നും ഇത് ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കാമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
സെപ്റ്റംബർ, ഒക്ടോബറോടെ തുറമുഖം കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചതിന് ശേഷം ഡിസംബറോടെ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കാൻ കഴിയും. 2028 ഓടെ അടുത്ത ഘട്ടം പൂർത്തിയാകുമെന്ന് കരുതുന്നു. 2045-ഓടെ 4-ാം ഘട്ടം വരെയുള്ള ജോലികൾ പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028 ഓടെ പൂർത്തിയാക്കുമെന്നും ദിവ്യ പറഞ്ഞു. അതോടൊപ്പം രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ് സെമി ഓട്ടോമേറ്റഡ് ടെർമിനൽ ആണ് വിഴിഞ്ഞമെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ 5500 കോടി രൂപയാണ് കേരള സർക്കാരിന്റെ ചെലവ്. പുലിമുട്ട് നിർമ്മാണത്തിന് വേണ്ടി മാത്രം 1300 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. അതുകൂടാതെ സ്ഥലം ഏറ്റെടുപ്പിനുള്ള തുക, പുന:രധിവാസം ചെയ്യാനുള്ള തുക ഇതെല്ലാം സർക്കാരാണ് വഹിക്കുക. 2035 മുതൽ വരുമാനം നമ്മുക്ക് തിരിച്ച് ലഭിച്ചു തുടങ്ങും. ഓരോ വർഷവും ഒരു ശതമാനം വർധനവിലാണ് വരുമാനം തിരിച്ച് ലഭിക്കുകയെന്നും ദിവ്യ വ്യക്തമാക്കി.