തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനപ്രസംഗത്തിൽ പദ്ധതികളുടെ നാൾവഴികൾ മുഴുവൻ പറഞ്ഞിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം ചെറുതായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവർക്കും അറിയാം. ഞാൻ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും വിളിക്കുന്നില്ല. ഏകദേശം അതിന്റെ അടുത്തെത്തുന്ന പരിപാടിയാണ് സർക്കാർ ചെയ്തതെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതി യുഡിഎഫ് സർക്കാരിന്റെ കുഞ്ഞാണ്. കെ കരുണാകരന്റെ കാലത്ത് വിഭാവനം ചെയ്ത് പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങൾ ബഹിഷ്‌കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതം 55000 കോടി രൂപയാണ്. എട്ട് കൊല്ലം കൊണ്ട് 850 കോടി മാത്രമേ കൊടുത്തിട്ടുള്ളൂ. റോഡ് കണക്ടിവിറ്റിയും റെയിൽ കണക്ടിവിറ്റിയും ഇല്ല. വെറും പോർട്ട് അല്ല വിഴിഞ്ഞത്തേത്. കപ്പൽ വന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ ചരക്കുകൾ വിവിധ ഭാഗങ്ങളിലേക്ക് എത്തേണ്ട ചരക്കുകളാണ്. തന്നെ വിളിക്കാത്തതും വിളിക്കുന്നതും സർക്കാരിന്റെ ഇഷ്ടമാണെന്നും ജനം ഇക്കാര്യങ്ങൾ വിലയിരുത്തുമെന്നും വിഡിസതീശൻ കൂട്ടിചേർത്തു.