തൃക്കാക്കര: വയനാട് പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാത്തതിനെതിരെ പ്രതിപക്ഷം ബഹളം വച്ചു.നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റത്തിൽ കലാശിച്ചത്.കഴിഞ്ഞ വർഷത്തെ ഓണാഘോഷം സ്‌റ്റേജ് ഡക്കറേഷൻ കമ്മറ്റി ചെയർമാനായ തനിക്ക് ചിലവാക്കിയ തുക മുഴുവൻ നൽകിയില്ലെന്ന് യു.ഡി.എഫ് കൗൺസിലർ സി.സി വിജു പറഞ്ഞു.ഇക്കാര്യം ചെയർപേഴ്സനും,ഓണാഘോഷ ജനറൽ കൺവീനറോടും പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന്റെ കണക്ക് അവതരിപ്പിക്കാത്തതിനെതിരെ പ്രതിപക്ഷ കൗൺസിലർ ജിജോ ചിങ്ങംതറ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃക്കാക്കര നഗരസഭ 50 ലക്ഷം നൽകാൻ നേരത്തെ ധാരണയായിരുന്നു.എന്നാൽ ഭരണസമിതിയിലെ ഒരുവിഭാഗം കൗൺസിലർമാരുടെ ഇടപെടലിനെതുടർന്നാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്തതെന്ന് പ്രതിപക്ഷ നേതാവ് ചന്ദ്ര ബാബു ആരോപിച്ചു.ഇതിന് പിന്തുണയുമായി എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ ഡിക്ൺ,അജുന ഹാഷിം,റസിയ നിഷാദ്,അനിത ജയചന്ദ്രൻ എന്നിവർ രംഗത്തെത്തിയതോടെ ബഹളവും തുടർന്ന് ഇറങ്ങിപ്പോക്കിൽ കലാശിച്ചത്.
# വീണ്ടും ഗിഫ്റ്റ് കൂപ്പൺ വിവാദം: പിന്നാലെ വാക്കേറ്റവും
തൃക്കാക്കര നഗരസഭയിൽ വീണ്ടും ഗിഫ്റ്റ് കൂപ്പൺ വിവാദം.കൗൺസിൽ അജണ്ട ചർച്ച ചെയ്യുന്നതിനിടെ കൗൺസിൽ നിർത്തിവച്ച് സ്വാകാര്യ സ്ഥാപനത്തിന്റെ പേരിലെ ഗിഫ്റ്റ് കൂപ്പൺ ചെയർപേഴ്സൻ വിതരണം ചെയ്യാൻ അനുവദിച്ചതാണ് പുതിയ വിവാദത്തിന് കാരണം.
എൽ.ഡി.എഫിലെയും,യു.ഡി.എഫിലെ ഒരുവിഭാഗം കൗൺസിലർമാർ ഗിഫ്റ്റ് കൂപ്പൺ കൈപറ്റിയില്ല.കൗൺസിൽ യോഗത്തിനു ശേഷം
താൻ കൗൺസിൽ യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ മിനിറ്റ്സിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് കൗൺസിൽ ക്ലർക്ക് വിജയകുമാറിനോട് ആവശ്യപ്പെട്ടു.ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് കൗൺസിൽ ക്ലർക്ക് പരാതിയുമായി സെക്രട്ടറിക്ക് മുന്നിലെത്തി.തുടർന്ന് ഇടത്ത് കൗൺസിലർമാരും പ്രതിഷേധവുമായി നഗരസഭ സെക്രട്ടറി സന്തോഷ്‌കുമാറിന്റെ മുന്നിലെത്തി.തുടർന്ന് രൂക്ഷമായ വാക്കേറ്റത്തിൽ കലാശിച്ചു.ഒടുവിൽ സെക്രട്ടറി ഇരുകൂട്ടരുമായി നടത്തിയ ചർച്ചക്കൊടുവിൽ പ്രശ്‌നം രമ്യതയിൽ തീരുന്നു.
മാസങ്ങൾക്ക് മുമ്പ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ബജറ്റിൽ കൗണ്സിലർമാർക്ക് നൽകാനെന്ന പേരിൽ രണ്ടര ലക്ഷം രൂപയുടെ ഗിഫ്റ്റ് കൂപ്പൺ വാങ്ങിയത് വിവാദമായിരുന്നു.കൊച്ചി കോർപ്പറേഷൻ ബജറ്റിന്റെ ഭാഗമായി എൽ.ഡി.എഫ് - യു.ഡി.എഫ് -ബി.ജെ.പി കൗണ്സിലർമാർക്ക് അയ്യായിരം രൂപയുടെ ഗിഫ്റ്റ് കൂപ്പൺ വിതരണം വിതരണം ചെയ്‌തതും വിവാദമായിരുന്നു. ബി.ജെ.പിയിലെ സുധ ദിലീപ്, പദ്മകുമാരി,പദ്മജ എസ് മേനോൻ എന്നിവരൊഴികെ മുഴുവൻ കൗൺസിലർമാരും വാങ്ങിയിരുന്നു.