ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കോസിലെ പ്രതി അമീറുൽ ഇസ്‌ലാം വധശിക്ഷക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. നിരപരാധിയെന്ന് തെളിക്കാൻ സാധിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്നാണ് അമീറുൽ ഇസ്‌ലാം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹർജി സമർപ്പിച്ചത്
നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസം സ്വദേശി അമീറുൽ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിച്ചത്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അമീറുൽ ഇസ്‌ലാമിനെതിരെ കോടതിയിൽ തെളിഞ്ഞത്.