എംടിയുടെ വീട്ടിലെ മോഷണം: പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു

സ്വര്‍ണം കോഴിക്കോട്ടെ വിവിധ കടകളില്‍ വില്പന നടത്തിയെന്നും പ്രതികളായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ രാവിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 

author-image
Prana
New Update
man

എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവിലുള്ള വീട്ടില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചതായി പൊലീസ്.
മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട്ടെ വിവിധ കടകളില്‍ വില്പന നടത്തിയെന്നും പ്രതികളായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ രാവിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 
അതേസമയം എംടിയുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വര്‍ഷത്തോളമായെന്ന് പ്രതികള്‍. മോഷണക്കേസില്‍ എംടിയുടെ വീട്ടിലെ ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രിത മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്.
നാല് വര്‍ഷത്തോളമായി എംടിയുടെ വീട്ടില്‍ നിന്നും പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുമായിരുന്നു. കഴിഞ്ഞ മാസമാണ് അധികം സ്വര്‍ണം കവര്‍ന്നത്. മൂന്നും നാലും അഞ്ചും പവന്‍ തൂക്കം വരുന്ന മാലകള്‍, മൂന്ന് പവന്റെ വള, മൂന്ന് പവന്‍ തൂക്കം വരുന്ന രണ്ട് ജോഡി കമ്മല്‍, ഡയമണ്ടിന്റെ ഒരു ജോ!ഡി കമ്മല്‍, ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവന്റെ സ്വര്‍ണമാണ് പ്രതികള്‍ തവണകളായി മോഷ്ടിച്ചത്. മോഷണം നടന്നെങ്കിലും വീടിന്റെയോ അലമാരയുടെയോ പൂട്ട് തകര്‍ത്തിട്ടുണ്ടായിരുന്നില്ല. ഇതോടെയാണ് മോഷണത്തിന് പിന്നില്‍ വീടുമായി അടുത്തിടപഴകുന്നവര്‍ തന്നെയാണെന്ന് പൊലീസ് സംശയിച്ചത്. ഇതോടെ അന്വേഷണം വീട്ടിലെ ജോലിക്കാരിയിലേക്കെത്തുകയായിരുന്നു.
സെപ്റ്റംബര്‍ 22ന് അലമാരയില്‍ എടുത്തുവെച്ച സ്വര്‍ണം സെപ്റ്റംബര്‍ 29 ന് നോക്കിയപ്പോള്‍ കണ്ടിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും സാധിക്കാതിരുന്നതോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്
വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം ടിയുടെ ഭാര്യ വീട്ടില്‍വെച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെ കേസെടുക്കുകയായിരുന്നു

Robbery gold robbery