അപകടത്തിന്റെ ഉത്തരവാദിത്വവും ചെലവും ഡ്രൈവർമാർക്ക് ആയിരിക്കും; സ്വിഫ്റ്റ് ജീവനക്കാർക്ക് മന്ത്രിയുടെ താക്കീത്

3500 കെഎസ്ആർടിസി ബസുകൾ നിരത്തിലുണ്ട്. ഇതിൽ കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാരേക്കാൾ മരണകാരണമാകുന്ന മാരകമായ അപകടങ്ങൾ കൂടുതലുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാരാണ്.

author-image
Anagha Rajeev
New Update
as

തിരുവനന്തപുരം: സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർമാർ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കണ്ടക്ടർമാർ മര്യാദയോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് നിരന്തരമായി പരാതി കിട്ടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

3500 കെഎസ്ആർടിസി ബസുകൾ നിരത്തിലുണ്ട്. ഇതിൽ കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാരേക്കാൾ മരണകാരണമാകുന്ന മാരകമായ അപകടങ്ങൾ കൂടുതലുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാരാണ്. യാത്രക്കാർ കയറുന്നതു കൊണ്ടാണ് നിങ്ങൾ ശമ്പളം വാങ്ങുന്നത്. ഇല്ലെങ്കിൽ ശമ്പളം കിട്ടില്ല.

യാത്രക്കാരോടു മര്യാദയ്ക്കു സംസാരിക്കണം. ഭിന്നശേഷിക്കാരോ വൃദ്ധരോ വന്നാൽ അവരെ പിടിച്ചു കയറ്റണം. ഉദ്യോഗസ്ഥർ പറഞ്ഞാൽ അനുസരിക്കാത്തതു കൊണ്ടാണ് നേരിട്ട് ഇത്തരത്തിൽ നിർദേശം നൽകുന്നത്. കർശനമായ നടപടി ഉണ്ടാകും. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടത്തിൽപ്പെട്ടാൽ പൂർണ ഉത്തരവാദിത്തവും ചെലവും ഡ്രൈവർമാർക്കായിരിക്കും'. - മന്ത്രി വ്യക്തമാക്കി.

വളരെ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കിൽ കർശനനടപടി സ്വീകരിക്കും. ഇത് മന്ത്രിയുടെ ഉത്തരവാണ്. ഓണത്തോടനുബന്ധിച്ച് ഇത്തവണ നാലരലക്ഷം പേരാണ് അധികം കയറിയത്. അത് കെഎസ്ആർടിസിയെ ജനം വിശ്വസിക്കുന്നതിന്റെ തെളിവാണ്. അംഗപരിമിതരുടെ സീറ്റിൽ ആരെങ്കിലും ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കണം.

ഉത്തരവ് ഇറക്കിയിട്ടും സ്വിഫ്റ്റ് ജീവനക്കാരുടെ പെരുമാറ്റത്തിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. കെഎസ്ആർടിസി ആക്‌സിഡന്റ് മരണം നേരത്തെ ഒൻപതായിരുന്നു. ഈയിടെയായി ഒരെണ്ണം പോലും ഉണ്ടായിട്ടില്ല. ഇതിന് കാരണം മദ്യപിച്ചെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചതാണ്. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് സ്വിഫ്റ്റിന്റെ ഭാഗത്തുനിന്നാണെന്നും മന്ത്രി പറഞ്ഞു.

kb ganesh kumar