'ദ കേരളാ സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ',ആരും സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറരുതെന്ന് മുഖ്യമന്ത്രി

ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ദി കേരള സ്റ്റോറിയിൽ ചെയ്‌തുവച്ചിരിക്കുന്നതെന്നും ആർ എസ് എസിന്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

author-image
Greeshma Rakesh
New Update
the-kerala-story

cm pinarayi vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം : ദി കേരള സ്റ്റോറി പൂർണ്ണമായും  രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ചെയ്‌തുവച്ചിരിക്കുന്നതെന്നും ആർ എസ് എസിന്റെ കെണിയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.ഇടുക്കി രൂപതയ്ക്ക് പിന്നാലെ മറ്റു ക്രിസ്ത്യൻ രൂപതകളും സിനിമയുടെ പ്രദർശനത്തിനൊരുങ്ങുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

കേരള സ്റ്റോറിയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആർ എസ് എസിൻ്റെ കെണിയിൽ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുവെന്നാണ് പണ്ട് ഹിറ്റ്‌ലർ പറഞ്ഞിരുന്നത്. ആർഎസ്‌എസ് അത്  അതേപടി പകർത്തി. പേരിലേ മാറ്റമുള്ളൂ വാചകം ഒന്നാണ്. അവിടെ ജൂതരാണെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളിൽ പ്രബലർ മുസ്ലീമും ക്രിസ്‌ത്യാനിയുമാണ്. ഈ ആഭ്യന്തര പ്രശ്നത്തിന് പരിഹാരം കാണുന്നതിലും ആർഎസ്‌എസ് ഒരു നിലപാടെടുത്തിട്ടുണ്ട്. ജർമനിയുടെ വഴി സ്വീകരിക്കുമെന്നാണ് അവർ പറഞ്ഞത്. ജർമനി എന്താണ് ചെയ്‌തതെന്ന് നമുക്കറിയാം. എത്ര വലിയ കൂട്ടക്കൊലയാണ് നടന്നത്. ഓരോ ഘട്ടത്തിലും ഓരോ ജനവിഭാഗങ്ങൾക്ക് നേരെയാണ് അവർ തിരിയുക. ഓരോ വിഭാഗത്തെയും മറ്റൊരു വിഭാഗത്തിന് നേരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തും. ആ കെണിയിൽ വീഴരുത്,സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറരുത് '- മുഖ്യമന്ത്രി പറഞ്ഞു.

സിനിമയിൽ പറയുന്ന കാര്യങ്ങൾ കേരളത്തിൽ എവിടെയാണ്  നടക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ചെയ്‌തുവച്ചിരിക്കുന്നതെന്നും കുറ്റുപ്പെടുത്തി.നമ്മുടെ നാട്ടുകാർ മാത്രമല്ല, മറ്റുള്ളവരും ഇതിനെതിരെ പ്രതികരിച്ചല്ലോ. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ ചെയ്‌ത കാര്യമാണ്. ഇതിനെ കൂടുതൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങൾ കാണും. സാഹോദര്യമുള്ള നാടാണ് കേരളം. അതിനെ വല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈ നാട്ടിൽ അഭിമാനപൂർവം നമുക്ക് നിൽക്കാൻ സധിക്കുന്നില്ലേയെന്നും  മുഖ്യമന്ത്രി ചോദിച്ചു.

അതെസമയം കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെകുറിച്ചുളള ചോദ്യങ്ങളോട് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അവസരവാദ നിലപാട് ഒരിക്കൽ സ്വീകരിച്ച ആളാണ് പ്രേമചന്ദ്രൻ. ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയേണ്ടി വരും. ഇക്കാര്യത്തിൽ പ്രവചനത്തിന് ഇല്ലെന്നും പിണറായിയുടെ മറുപടി നൽകി. 

 

 

rss nk premachandran the kerala story cm pinarayi vijayan BJP