തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ട്രയൽ റൺ ഇന്ന്.രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് വച്ചാണ് ഔദ്യോഗിക ഉദ്ഘാടനം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫർണാണ്ടോ കപ്പലിനെ സ്വീകരിക്കും.ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ചടങ്ങിലെ മുഖ്യാതിഥി.
വിഴിഞ്ഞം തുറമുഖത്ത് സജ്ജീകരിച്ച വേദിയിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ അനിൽ, ശശി തരൂർ എം.പി, എ.എ റഹീം എം.പി, എം വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ് അയ്യർ എന്നിവർ സംബന്ധിക്കും.
ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടുന്ന രീതിയിലാണ് ക്രമീകരണം.അതെസമയം ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ ചരക്കു കപ്പലുകൾ തുടർച്ചയായി വിഴിഞ്ഞം തീരത്ത് എത്തും.
അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയിനർ മദർഷിപ്പാണ് ഫർണാണ്ടോ. മദർഷിപ്പുകൾക്കടുക്കാനും ചരക്ക് കൈമാറ്റം നടത്താനും ശേഷിയുള്ള അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമായിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് സീ പോർട്ട് കൂടിയാണ് വിഴിഞ്ഞം.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ കോൺഗ്രസിന് എതിർപ്പ് ശക്തമാണ്. മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കില്ല.
പദ്ധതി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ പ്രകടനം നടത്തും. എന്നാൽ പുനരധിവാസ പാക്കേജ് ഇടതുസർക്കാർ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സ്ഥലം എംപി ശശി തരൂർ ചടങ്ങിൽ പങ്കെടുക്കില്ല. ഓദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല.