# ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്.
# ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
കാക്കനാട് : കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലേറെ പേർക്ക് ഛർദിയും വയറിളക്കവും. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയത്.സംഭവത്തിൽ ആരോഗ്യ വകുപ്പ് കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. ഇതിൽ അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചു.15 ടവറുകളിലായി 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്ലാറ്റിന്റെ താഴ്ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.
# ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്
കാക്കനാട് ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.സംഭവത്തിൽ ഡി.എം.ഒ യോട് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു.
# കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു
ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ള സംഭരണി, ടാങ്കുകൾ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്.ആരോഗ്യ പ്രവർത്തകർ ടേൺബുക്കുകളിലെ കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു ഫ്‌ലാറ്റിലെ ടാങ്കിൽ ടാങ്കർലോറി വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.