കൊച്ചി: പന്തീരാങ്കാവ് ഗാർഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുൽ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവായ രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഗാർഹികപീഡന പരാതിയിൽ പന്തീരാങ്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാർ പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ മകളെ കാണാനെത്തിയപ്പോൾ മർദനമേറ്റ് അവശനിലയിൽ കാണുകയാരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ രാഹുൽ ഒളിവിൽ പോയി. രാഹുൽ മർദിച്ചെന്ന് യുവതി പൊലീസിൽ മൊഴിയും നൽകി. ആഴ്ചകൾക്ക് ശേഷം രാഹുൽ മർദിച്ചിട്ടില്ലെന്നും സമ്മർദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടർന്ന് യുവതിയെ കാണാനാലില്ലെന്ന് പിതാവും പരാതി നൽകി. കുടുംബപ്രശ്‌നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ കോടതിയിൽ ഹർജി നൽകി.
ഭർത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നൽകി. യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടർന്നാകാമെന്നും ഒരുമിച്ച് താമസിച്ചാൽ രാഹുൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമീഷണർ കോടതിയെ ധരിപ്പിച്ചിരുന്നു.