പിവി അൻവർ- എംവി ഗോവിന്ദൻ കൂടിക്കാഴ്ച ഇന്ന്; തെളിവുകൾ കൈമാറും

ശശിക്കെതിരായ പരാതി എഴുതി നൽകുമെന്നും പൊലീസിൽ നടക്കുന്ന ക്രമക്കേടുകളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

author-image
Anagha Rajeev
New Update
pv anwar mv govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

ആരോപണങ്ങളും പരാതികളുമായി പിവി അൻവർ പാർട്ടിക്ക് മുൻപിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായുള്ള അൻവറിന്റെ കൂടിക്കാഴ്ച ഇന്നു രാവിലെ നടക്കും. കൂടിക്കാഴ്ചയിൽ എഡിജിപി എംആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ വ്യക്തമായ തെളിവുകൾ കൈമാറുമെന്ന് അൻവർ അറിയിച്ചു.

ശശിക്കെതിരായ പരാതി എഴുതി നൽകുമെന്നും പൊലീസിൽ നടക്കുന്ന ക്രമക്കേടുകളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ ആവശ്യപ്പെടുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നൽകാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും പാർട്ടി സംഘടനാ തലത്തിൽ പ്രശ്നം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന ​യോ​ഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിക്കും.

പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. ഇതേ വികാരമായിരിക്കും പിവി അൻവർ പാർട്ടിയെ അറിയിക്കുക. ഇന്നലെ എംവി ഗോവിന്ദൻ തലസ്ഥാനത്ത് ഇല്ലാതിരുന്നതു കാരണമാണ് കാണാൻ കഴിയാഞ്ഞതെന്നും ഇന്നു രാവിലെ നേരിൽക്കാണുമെന്നും പറയാനുള്ളതു മുഴുവൻ രേഖാസഹിതം പാർട്ടി സെക്രട്ടറിയെ അറിയിക്കുമെന്നും പൊലീസിൽ ഒരു വിഭാഗം നടത്തുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വവും അറിയട്ടെയെന്നുമാണ് അൻവർ പ്രതികരിച്ചത്.

അതേസമയം അൻവറിന്റെ ആരോപണങ്ങളെത്തുടർന്ന് എഡിജിപിക്കെതിരേ സർക്കാർ നിയോഗിച്ച ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്റെ ആദ്യ യോഗവും ഇന്ന് ചേരും. എന്നാൽ ആരോപണ വിധേയനായഎഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെ നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

PV Anwar mv govindan