കേരളത്തിലെ പൊതു ഇടങ്ങൾ 2025 മാർച്ച് മാസത്തോടെ പൂർണമായും മാലിന്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. 40 ലക്ഷം സ്‌കൂൾ വിദ്യാർഥികളിൽ ശാസ്ത്രീയ മാലിന്യ നിർമാർജനത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രത്യേക പരിപാടി ആരംഭിക്കും.
മാലിന്യപരിപാലനത്തിന് സർക്കാർ നടത്തുന്ന പ്രവർത്തനവുമായി കുട്ടികളെ കണ്ണിചേർക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് തദ്ദേശ വകുപ്പുമായി ചേർന്ന് ഇതിനായി പ്രവർത്തിക്കും. മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് സർക്കാർ ഏറ്റെടുത്ത പ്രവർത്തനങ്ങളെ കേരള ജനത ഏറ്റെടുത്തു.
മാലിന്യ നിർമാർജന പരിപാലനത്തിലുള്ള ഇടപെടലാണിത്. ദേശീയ അന്തർദേശീയ മാതൃക ഉൾക്കൊണ്ടും വികേന്ദ്രീകൃത മാലിന്യ പരിപാലനം ശക്തിപ്പെടുത്തിയുമാണ് ഇത് മുന്നോട്ടുപോകുന്നത്. മാലിന്യം നിർമാർജനം സ്വന്തം ഉത്തരവാദിത്വം എന്ന ചിന്തയിലേക്ക് എല്ലാവരെയും എത്തിക്കുമെന്നും അദേഹം പറഞ്ഞു.