തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ എന്ന പെൺകുട്ടി മലബാർ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. ആറ് എ പ്ലസും 85% മാർക്കും ലഭിച്ചിട്ടും രണ്ട് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാതിരുന്ന വിദ്യാർഥിനിയാണ് ഹാദി റുഷ്ദ. ഫുൾ എ പ്ലസ് നേടിയ നിരവധി വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്.
ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതൽ ജനകീയവും കരുത്തുറ്റതുമാക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി തഷ്രീഫ്, ആദിൽ അബ്ദുറഹീം, ജില്ലാ പ്രസിഡന്റ് അലി സവാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.