ന്യൂഡൽഹി: പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാനസർക്കാർ. കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ സമർപ്പിച്ചത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. രണ്ടാം പ്രതി ഒഴികെ ഏഴു പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.1999ലെ തിരുവോണ ദിവസം പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വധശ്രമം, കലാപമുണ്ടാക്കാൻ ശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കോടതി വെറുതെ വിട്ടത്.
കേസിൽ, 2007ൽ വിചാരണക്കോടതി ഇവർക്ക് പത്തുവർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്‍റെ ശിക്ഷ ഒരു വർഷമാക്കി വെട്ടിക്കുറച്ചു. കുറ്റപത്രത്തിൽ ആറാം പ്രതിയായിരുന്ന കുനിയിൽ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.