സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം; വർത്തമാന കേരളമെന്നത് ഉമ്മൻ ചാണ്ടിയെന്ന്: വിഡി സതീശൻ

ഞങ്ങൾക്കെല്ലാം വഴികാട്ടിയായി മുന്നിൽ നിന്ന്, സാധാരണക്കാരെ ചേർത്ത് പിടിക്കണമെന്ന് എപ്പോഴും ഓർമ്മപ്പെടുത്തി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്.

author-image
Anagha Rajeev
New Update
VD Satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ ഓർമ്മക്കുറിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമെയുള്ളു എന്ന് തെളിയിച്ച ഒരു വർഷമാണ് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവിൻറെ കുറിപ്പ്

ഉമ്മൻ ചാണ്ടി ഇല്ലാത്ത ഒരു വർഷം! ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമെയുള്ളു എന്ന് തെളിയിച്ച ഒരു വർഷം. വിശ്വസിക്കാൻ കഴിയാത്തൊരു യാഥാർഥ്യം. ഞങ്ങൾക്കെല്ലാം വഴികാട്ടിയായി മുന്നിൽ നിന്ന്, സാധാരണക്കാരെ ചേർത്ത് പിടിക്കണമെന്ന് എപ്പോഴും ഓർമ്മപ്പെടുത്തി അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്.സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഒരു ഭരണാധികാരി നമുക്കൊപ്പം ജീവിച്ചിരുന്നെന്നത് കേരളത്തിൻറെ വർത്തമാനകാല രാഷ്ട്രീയത്തിൽ ചിലപ്പോഴൊക്കെ അത്ഭുതമായി തോന്നും. രാഷ്ട്രീയത്തിൽ അന്യം നിന്നു പോകാൻ സാധ്യതയുള്ള ഒരു വിഭാഗത്തിൽപ്പെട്ടയാളായിരുന്നു ഉമ്മൻ ചാണ്ടി. സാധാരണക്കാരൻറെ സങ്കടങ്ങൾ കേൾക്കാൻ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ജനകീയൻ.

രാഷ്ട്രീയ ഭേദമന്യേ ആർക്കും ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കുന്നതിന് സമീപിക്കാവുന്ന ഒരാൾ. ഒരു നിവേദനത്തിനോ കത്തിനോ ഫോൺ വിളികൾക്കോ അപ്പുറം സാധ്യമായ എന്ത് സഹായവും ചെയ്തു തരുന്ന ഉമ്മൻ ചാണ്ടി ഉണ്ടെന്നത് ലോകത്തിൻറെ ഏതു ഭാഗത്തുമുള്ള മലയാളികൾക്ക് ഒരു ധൈര്യമായിരുന്നു. സ്വന്തം കുടുംബാംഗത്തെ പോലെ അദ്ദേഹത്തിൻറെ ചുമലിൽ ആർക്കും എന്ത് സങ്കടവും ഇറക്കിവയ്ക്കാം. പരിഹാരവുമായി മാത്രമെ അദ്ദേഹത്തെ തേടിയെത്തിയവർ മടങ്ങിയിട്ടുള്ളൂ. ഉമ്മൻ ചാണ്ടിയെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത ജനങ്ങളോ ഉമ്മൻ ചാണ്ടി എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളോ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നതു തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വളർത്തിയതും കരുത്തനായ ഭരണാധികാരിയാക്കിയതും.

സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികൾ, ഒരു രൂപയ്ക്ക് അരി, ഭൂരഹിതർക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സർക്കാർ കേളജുകൾ, ദിവസം 19 മണിക്കൂർ വരെ നീളുന്ന ജനസമ്പർക്ക പരിപാടി, മികച്ച ഭരണനിർവഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം. ശരിക്കും വർത്തമാന കേരളമെന്നത് ഉമ്മൻ ചാണ്ടി സർ തന്നെയാണ്.

ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിൻറെ പ്രതീകമാണ് കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം. അന്ന് വഴിമുടക്കികളും കാഴ്ച്ചക്കാരുമായി നിന്നവർ ഇന്ന് വിഴിഞ്ഞം, മെട്രോ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നത് കപട രാഷ്ട്രീയമായി മാത്രമെ കാണാനാകൂ. 'കടൽക്കൊള്ള'യാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേർന്ന് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിൻറെ കുന്തമുന നെഞ്ചിൽ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളർന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മൻ ചാണ്ടി. എന്തൊക്കെ തിരക്കഥകളുണ്ടാക്കിയാലും സത്യം ജനങ്ങൾക്ക് മുന്നിലുണ്ട്.

ജനങ്ങൾ നൽകിയ ശക്തി തന്നെയാണ് എതിരാളികളുടെ ദുരാരോപണങ്ങളിൽ അടിപതറാതെ അഗ്നിശുദ്ധി വരുത്താൻ ഉമ്മൻ ചാണ്ടിയെ പ്രപ്തനാക്കിയതും.  ഉമ്മൻ ചാണ്ടി എത്രത്തോളം ഹൃദയം തുറന്ന് പുതുപ്പള്ളിയെ സ്നേഹിച്ചിരുന്നുവോ അതിനേക്കാൾ ഇരട്ടിയായാണ് പുതുപ്പള്ളിക്കാർ അവരുടെ കുഞ്ഞൂഞ്ഞിന് ഉപതെരഞ്ഞെടുപ്പിലൂടെയും സ്നേഹം മടക്കി നൽകിയത്.

തെളിഞ്ഞ പ്രായോഗികതയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം. അചഞ്ചലമായ ദൈവവിശ്വാസത്തിൻറെ അടിത്തറയിൽ നിന്നുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. സദ്പ്രവർത്തികൾ ചെയ്യുകയും സ്നേഹഭാഷണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിനും പീഡാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ക്രിസ്തുവിനെ ക്രൂശിച്ച ശേഷം പടയാളികളുടെ ശതാധിപൻ ഇങ്ങനെ പറഞ്ഞു; Certainly this was a righteous man; വാസ്തവത്തിൽ അദ്ദേഹം ഒരു നീതിമാനായിരുന്നു... ആ നീതിമാൻ ഉയർത്തെഴുന്നേൽക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലായിരിക്കുമെന്നാണ് ഈ കാലം നമ്മോട് പറയുന്നത്. ഓർമ്മകൾക്ക് മുന്നിൽ ആദരവ്.

oommen chandy vd satheesan