മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം ചേർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വം നൽകും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാർ, ഡി.പി.എം.മാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം ചികിത്സയിലുള്ള 15കാരന് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് പറഞ്ഞു. പരിശോധനാ ഫലം വൈകീട്ട് ലഭിക്കും.