ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊൻമാന് 'നീലു' എന്ന് പേരിട്ടു. എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്‌സൺ ജില്ല കളക്ടർ അലക്സ് വർഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗണപതി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. പേരിടാനുള്ള മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 609 എൻട്രികൾ ലഭിച്ചിരുന്നു. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നിതായി ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി കൂട്ടിച്ചേർത്തു.
നീലു എന്ന പേര് 33 പേർ നിർദേശിച്ചു. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂർപള്ളിക്കൽ സ്വദേശി കീർത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും. എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് നെഹ്റു ട്രോഫി വള്ളംകളി.
നെഹ്റു ട്രോഫി വളളംകളി കാണുവാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നുണ്ട്. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്രു ട്രോഫിയുടെ 1500 (റോസ് കോർണർ), 500 (വിക്ടറി ലൈൻ) എന്നീ കാറ്റഗറിയിലാണ് പ്രവേശനം.