തിരുവനന്തപുരം: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് എയർ ഇന്ത്യ പ്രതികരിച്ചു. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇ- മെയിൽ അയച്ചത്. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങൾ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയതായി
നമ്പി രാജേഷിന്റെ കുടുംബം അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അയച്ച ഇമെയിൽ സന്ദേശത്തിലുണ്ട്.
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇപ്പോൾ സന്ദേശം അയച്ചത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കി. ഇതോടെ യാത്ര മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെ രോഗം മൂർച്ഛിച്ച് രാജേഷ് മരിച്ചു.
ഒമാനിൽ നിന്നെത്തിച്ച ശേഷം നമ്പി രാജേഷിന്റെ കുടുംബം മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഭാര്യ അമൃതയും കുടുംബവും ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ശേഷം നഷ്ടപരിഹാര തുക ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.