തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളിനെ ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞു. സ്വന്തം കാറിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ആളിനെയാണ് തടഞ്ഞത്. പൊലീസ് സുരക്ഷയോടെ വാഹനം ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു.
ദിവസങ്ങളായി മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിനു മുന്നിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പന്തൽ കെട്ടി സമരം നടത്തുകയാണ്. പ്രതിഷേധം നടക്കുന്നതിനിടയിലാണ് ടെസ്റ്റിനായി സ്വന്തം കാറിൽ ആളെത്തിയത്. റോഡ് ടെസ്റ്റിനു ശേഷമാണ് ഗ്രൗണ്ട് ടെസ്റ്റിനായി വാഹന ഉടമ എത്തിയത്. എന്നാൽ, പ്രതിഷേധക്കാർ വാഹനം തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. വാഹനം കടത്തി വിടില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. പിന്നീട് ബലം പ്രയോഗിച്ച് പൊലീസ് സമരക്കാരെ മാറ്റി.
റോഡ് ടെസ്റ്റ് പാസാകാത്ത വാഹനമാണ് ഗ്രൗണ്ട് ടെസ്റ്റിന് എത്തിയതെന്ന് ഡ്രൈവിങ് സ്കൂള്‍ അധികൃതർ പറഞ്ഞു. ടെസ്റ്റിനിടെ ഊ വാഹനം ഇടിച്ചതായും സ്കൂൾ അധികൃതർ ആരോപിച്ചു. കാർ കടത്തിവിട്ടതിനു പിന്നാലേ, ഒരു ഇരു ചക്ര വാഹന ഉടമയും മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിലെത്തി. ഇയാളെയും പൊലീസ് സുരക്ഷയിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു.25 പേരാണ് മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്.