ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഫിഷറിസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം അടക്കം 164 കോടി രൂപയുടെ പദ്ധതി രൂപരേഖ അനുമതിക്കായി കേന്ദ്ര സർക്കാരിനു നൽകി. ഈ രൂപരേഖ കേന്ദ്ര സർക്കാരിന്റെ സാങ്കേതിക സമിതി തത്വത്തിൽ അംഗീകരിച്ചു.
എന്നാൽ, തുറമുഖം സ്മാർട്ട് ആൻഡ് ഗ്രീൻ ഹാർബറായി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അതനുസരിച്ചുള്ള ഘടകങ്ങൾകൂടി ഉൾപ്പെടുത്തി രൂപരേഖ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിനായി തുടർനടപടി സ്വീകരിച്ചുവരികയാണ്.
നിർമാണം പൂർത്തിയാക്കുന്നതുവരെ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടുന്ന മണ്ണ് നീക്കേണ്ടതുണ്ട്. ഇതിനായി അദാനി പോർട്ടുമായുള്ള ധാരണാപത്രത്തിന്റെ കാലാവധിക്കു ശേഷവും മണ്ണ് നീക്കാനായി മൂന്നു കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. പ്രദേശത്ത് 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിന് മൂന്ന് യാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്നു ഷിഫ്റ്റിലായി 30 സീ റെസ്‌ക്യൂ ഗാർഡുകളും മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസിലെ അംഗങ്ങൾ എന്നിവരും ഹാർബറിൽ സദാ ജാഗരൂകരാണ്. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും ഏറ്റവും മികച്ച സേവനമാണ് ഇവർ നൽകുന്നത്. 24 മണിക്കൂറും ആംബുലൻസ് സേവനവും സജ്ജമാക്കിയിട്ടുണ്ട്.