പുലിക്കളി വേണോ എന്ന് തീരുമാനിക്കേണ്ടത് തൃശൂര്‍ കോര്‍പ്പറേഷനെന്ന് മന്ത്രി രാജേഷ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണനാളില്‍ പുലിക്കളി വേണ്ടെന്നുവച്ച തൃശൂര്‍ കോര്‍പ്പറേഷന്റെ തീരുമാനം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി പുലിക്കളി സംഘാടകസമിതി സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് എംബി രാജേഷിന്റെ പ്രതികരണം.

author-image
Prana
New Update
pulikali
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂര്‍: പുലിക്കളി നടത്തണോ വേണ്ടയോ എന്നതില്‍ തൃശൂര്‍ കോര്‍പ്പറേഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണനാളില്‍ പുലിക്കളി വേണ്ടെന്നുവച്ച തൃശൂര്‍ കോര്‍പ്പറേഷന്റെ തീരുമാനം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി പുലിക്കളി സംഘാടകസമിതി സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് എംബി രാജേഷിന്റെ പ്രതികരണം.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പുലിക്കളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോര്‍പ്പറേഷന്‍ പുലിക്കളി നടത്താന്‍ തീരുമാനിക്കുന്ന പക്ഷം മുന്‍വര്‍ഷം അനുവദിച്ച തുക ഈ വര്‍ഷവും വിനിയോഗിക്കാന്‍ അനുമതി നല്‍കുമെന്നും എം ബി രാജേഷ് പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചെലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താന്‍ സംഘാടക സമിതി തയ്യാറാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു.

thrissur corparation minister mb rajesh