തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രപരമായ ഉത്തരവിറക്കിയതിന് പിന്നാലെ. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം.
കോളനി എന്ന് അഭിസംബോധന ചെയ്യുന്നത് താമസക്കാരിൽ അപകർഷതാബോധവും മാനസിക സംഘർഷങ്ങളും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റത്തിന് നിർദ്ദേശിച്ചത്. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നും മാറ്റിയിട്ടുണ്ട്. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.