മാന്നാർ കൊലപാതകം; 'അമ്മ ജീവനോടെ ഉണ്ട്,പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛൻ പറഞ്ഞു'വെന്ന് കലയുടെ മകൻ‌‌

അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
mannar-murder-case

mannar murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും ജീവനോടെയുണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ.അമ്മയെ തിരിച്ച് കൊണ്ട് വരും എന്നാണ് വിശ്വാസം. ടെൻഷൻ അടിക്കണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്നും കലയുടെ മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കേസിലെ പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ അനിൽ പറഞ്ഞതായും കലയുടെ മകൻ പറഞ്ഞു. 

‌‌‌

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്തിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.കലയുടെ ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു.

2009 ലാണ് കൊലപാതകം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.

പതിനഞ്ച് വർഷം മുൻപുള്ള തിരോധാന കേസിലാണ് കഴിഞ്ഞദിവസം സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല.

വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

 

kerala police murder Mannar Missing case Crime