പൊന്നാനിയിൽ രണ്ടു മലമ്പനി കേസുകൾകൂടി സ്ഥിരീകരിച്ചു. അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. 1200 രക്ത സാമ്പിൾ ശേഖരിച്ചാണ് രണ്ടു മലമ്പനി രോഗം സ്ഥിരീകരിച്ചത്. പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കൺട്രോൾ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നിലവിൽ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകുനശീകരണ പ്രവർത്തനങ്ങൾ എന്നിവ ഉടൻ നടക്കും.
രാത്രിയിൽ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്തപരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്തപരിശോധനയിൽ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവ നടക്കും. 100 ആരോഗ്യപ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്കായി രൂപരേഖ.