തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും.
സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനാകെ നടത്തുന്നത്. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ്എഫ്ഐ മലപ്പുറത്തും കെ എസ് യു കൊല്ലത്തും കലക്ട്രേറ്റ് മാർച്ച് നടത്തി. വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ തിരുവനന്തപുരത്തും കെഎസ്‌യു പ്രതിഷേധിച്ചു. സീറ്റ് പ്രതിസന്ധിയിൽ കൊല്ലത്ത് കെഎസ്‍യുവിന്റെ കളക്ടറേറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സുകൾ ഉൾപ്പെടെ നശിപ്പിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ചെയ്യുന്ന എസ് എഫ് ഐ യെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തി. ഇത്രയും നാൾ സമരം ചെയ്യാതെ ഇരിക്കുകയായിരുന്നു. സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. ഭരിക്കുന്ന പാർട്ടിയുടെ നിറം നോക്കിയല്ല എസ്എഫ്ഐ സമരം നടത്തുന്നതെന്ന് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഇ അഫ്സൽ പ്രതികരിച്ചു.